വാഴക്കാട്: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണാൻ ശക്തമായ നടപടികളുമായി പഞ്ചായത്ത് ഭരണസമിതി. പന്നിശല്യം മൂലം ജനങ്ങൾ നേരിടുന്ന കടുത്ത ദുരിതം കണക്കിലെടുത്ത്, പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നിവേട്ട പുനരാരംഭിച്ചു.
പന്നിശല്യം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന 1, 2, 21, 22 വാർഡുകളിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്.
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയുള്ള അംഗീകൃത പന്നിവേട്ടക്കാരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ദൗത്യം നിർവ്വഹിക്കുന്നത്.
പ്രദേശത്തെ ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്നലെ ചൂരപ്പട്ട വാർഡ് മെമ്പർ അഷ്‌റഫ് ചേനിയത്ത് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലും തുടർന്ന പന്നിവേട്ട നടപടികൾക്ക് സമീപവാസികളുടെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് എന്നിവർ അറിയിച്ചു.




