മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ സഖാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മലപ്പുറത്ത് വിപുലമായ പൊതുദർശന ചടങ്ങുകൾ നടക്കും.
നിലവിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലുള്ള ഭൗതികദേഹം നടപടികൾ പൂർത്തിയാക്കി സ്വവസതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഇവിടെ എത്തി അന്തിമോപചാരം അർപ്പിക്കാവുന്നതാണ്.
ജീവിതകാലം മുഴുവൻ ശാസ്ത്രീയ ചിന്താഗതിയും പുരോഗമന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച സഖാവിന്റെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ ഭൗതികശരീരം പഠനാവശ്യങ്ങൾക്കായി വിട്ടുനൽകാനാണ് തീരുമാനം. വൈകുന്നേരം 5 മണിക്ക് മഞ്ചേരി മെഡിക്കൽ കോളേജിന് ഭൗതികദേഹം കൈമാറും.
മലപ്പുറം ജില്ലയിലെ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു സ. ഇ എൻ മോഹൻദാസ്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ, പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.




