കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു. ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് യൂണിയനുകൾ അറിയിച്ചു.
കര്‍ഷകര്‍, ബാങ്കിങ് മേഖല, ഇന്ത്യാ പോസ്റ്റ്, കല്‍ക്കരി ഖനനം, ഫാക്ടറികള്‍, പൊതുഗതാഗതം എന്നീ മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ പണിമുടക്കുമെന്ന് തൊഴിലാളി നേതാക്കള്‍ പറയുന്നു. എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച, ഐഎന്‍ടിയുസി, സിഐടിയു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേറ്റ് സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വുമണ്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍, യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളാണ് പങ്കുചേരുക.
യൂണിയനുകള്‍ മുന്നോട്ടുവെച്ച 17 ഇന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. പ്രധാനമായും കേന്ദ്രം കൊണ്ടുവന്ന തൊഴില്‍ നിയമം, സ്വകാര്യവത്കരണം, കരാര്‍ തൊഴില്‍ വ്യാപകമാക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് യൂണിയനുകള്‍ക്ക് എതിര്‍പ്പുള്ളത്. അതേസമയം സംഘപരിവാര്‍ സംഘടനയായ ബിഎംഎസ് പണിമുടക്കിൽ പങ്കാളിയാകില്ല.
ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കും. തൊഴിലാളികളോടൊപ്പം കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, വ്യാപാരികള്‍, ബാങ്ക്-ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നിക്കുന്നതോടെ, ഈ പണിമുടക്ക് രാജ്യചരിത്രത്തിലെ മറ്റൊരു അവിസ്മരണീയ അധ്യായമായി മാറും.
ആശുപത്രി, ആംബുലന്‍സ്, മാധ്യമസ്ഥാപനങ്ങള്‍, പാല്‍ വിതരണം തുടങ്ങിയ അവശ്യസേവനങ്ങള്‍ പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.




